മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
ശ്രീ. എം പി വീരേന്ദ്രകുമാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു. രാഷ്ട്രീയമായി സോഷ്യലിസ്റ്റ് പക്ഷത്ത് എന്നും നില്ക്കാന് നിഷ്കര്‍ഷ കാട്ടിയിട്ടുള്ള നേതാവാണ് അദ്ദേഹം. സാമ്രാജ്യത്വത്തിനും വര്‍ഗീയതയ്ക്കും എതിരായ നിലപാടുകളില്‍ എന്നും അദ്ദേഹം അചഞ്ചലനായി നിലകൊണ്ടു. ഇതില്‍ വിട്ടുവീഴ്ച ചെയ്താല്‍ കിട്ടുമായിരുന്ന സ്ഥാനങ്ങള്‍ വേണ്ടെന്നു വെച്ചു.
സോഷ്യലിസ്റ്റ് പാരമ്പര്യം അച്ഛന് പത്മപ്രഭാ ഗൗഡറില്നിന്നു ലഭിച്ചതാണ്. മാധ്യമ-സാഹിത്യ രംഗങ്ങളിലടക്കം പല മേഖലകളിലും വെളിച്ചം വീശിയ ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ‘ഗാട്ടും കാണാച്ചരടും’ പോലുള്ള കൃതികളിലൂടെ സാമ്രാജ്യത്വത്തിന്റെ അധിനിവേശ നീക്കങ്ങളെ അദ്ദേഹം തുറന്നുകാട്ടി. ‘രാമന്റെ ദുഃഖം’ പോലുള്ളവയിലൂടെ വര്‍ഗീയ വിധ്വംസക നീക്കങ്ങള്‍ക്കെതിരെ സമൂഹത്തെ ജാഗ്രതപ്പെടുത്തി.
അടിയന്തരാവസ്ഥക്കാലത്ത് ഒരുമിച്ചു ജയിലില്‍ കഴിഞ്ഞതിന്റെ അനുഭവങ്ങളുണ്ട്. അതടക്കം വ്യക്തിപരമായ നിരവധി ഓര്‍മകള്‍ അദ്ദേഹത്തെക്കുറിച്ചുണ്ട്. രാഷ്ട്രീയമായി യോജിച്ചും വിയോജിച്ചും നിന്നിട്ടുണ്ട്. എല്ലാ ഘട്ടത്തിലും അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് ആഭിമുഖ്യം, താന്‍ വിശ്വസിക്കുന്ന ആശയങ്ങളോടും നിലപാടുകളോടുമുള്ള പ്രതിബദ്ധത എന്നിവ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
ദീര്‍ഘവീക്ഷണവും അര്‍പ്പണബോധവുമുള്ള നേതാവായിരുന്നു. അസാധാരണ ബുദ്ധിവൈഭവവും വിജ്ഞാന ശേഖരണശീലവും അദ്ദേഹത്തെ ധിഷണാശാലിയായ രാഷ്ട്രീയ നേതാവാക്കി.
നിയമസഭാ സാമാജികന് എന്ന നിലയ്ക്കും മന്ത്രി എന്ന നിലയ്ക്കും പാര്‍ലമെന്റംഗം എന്ന നിലയ്ക്കും പത്രാധിപര്‍ എന്ന നിലയ്ക്കും സാഹിത്യകാരനെന്ന നിലയ്ക്കുമെല്ലാം മഹത്തായ സംഭാവനകള്‍ നല്കിയ എം പി വീരേന്ദ്രകുമാറിന്റെ വിയോഗം നമ്മുടെ നാടിന്, പുരോഗമന രാഷ്ട്രീയ ജനാധിപത്യ ശക്തികള്‍ക്ക്, സമൂഹത്തിനാകെത്തന്നെ കനത്ത നഷ്ടമാണ്.
കോവിഡ്
62 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 33 പേര് വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 23 പേര്‍ക്കാണ് കോവിഡ് ബാധയുണ്ടായത്. തമിഴ്നാട് 10, മഹാരാഷ്ട്ര 10, കര്‍ണാടക, ഡെല്‍ഹി, പഞ്ചാബ് ഒന്നുവീതം. സമ്പര്‍ക്കം 1. ജയിലില്‍ കഴിയുന്ന രണ്ടുപേര്‍ക്കും ഒരു ഹെല്ത്ത്വര്ക്കറിനും രോഗം സ്ഥിരീകരിച്ചു. ഇതിനുപുറമെ എയര്‍ ഇന്ത്യയുടെ ക്യാബിന് ക്രൂവിലെ രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
പാലക്കാട് 14, കണ്ണൂര്‍ 7, തൃശൂര്‍ 6, പത്തനംതിട്ട 5, മലപ്പുറം 5, തിരുവനന്തപുരം 5, കാസര്‍കോട് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 2, കൊല്ലം 2, കോട്ടയം, ഇടുക്കി, കോഴിക്കോട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.
ഇന്ന് 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. വയനാട് 5, കോഴിക്കോട് 2, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്.
രോഗം സ്ഥിരീകരിച്ച് കോട്ടയം ജില്ലയില്‍ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി (65) ആണ് ഇന്ന് മരണമടഞ്ഞത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
ഇതുവരെ 1150 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 577 പേര് ഇപ്പോള്‍ ചികിത്സയിലാണ്. 1,24,167 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,23,087 പേര് വീടുകളിലോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലോ ആണ്. 1080 പേര് ആശുപത്രികളിലുമാണ്. ഇന്നു മാത്രം 231 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 62,746 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 60,448 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 11,468 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 10,635 നെഗറ്റീവായിട്ടുണ്ട്. ആകെ 101 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. ഇന്ന് പുതുതായി 22 ഹോട്ട്സ്പോട്ട്.
തിരുവനന്തപുരം, നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സബ്ജയിലുകളിലാണ് രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തേ കണ്ണൂര്‍ സബ്ജയിലിലും റിമാന്‍ഡ് പ്രതിക്ക് രോഗബാധ കണ്ടെത്തിയിരുന്നു. മൂന്ന് സ്ഥാപനങ്ങളിലേയും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ജയിലിലും വീട്ടിലുമായി നിരീക്ഷണത്തിലാണ്. പ്രതികള്‍ കഴിഞ്ഞ ബ്ലോക്കിലെ മറ്റ് തടവുകാരേയും നിരീക്ഷിക്കുന്നുണ്ട്.
ഇത്തരം പ്രതിസന്ധികള്‍ അഭിമുഖീകരിക്കാനായി തടവുകാരെ പ്രവേശിപ്പിച്ച് നിരീക്ഷിക്കാന്‍ ഓരോ ജില്ലയിലും ഓരോ കേന്ദ്രങ്ങള്‍ തിരഞ്ഞൈടുത്തിട്ടുണ്ട്. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളില്‍ പുതുതായി റിമാന്റ് ചെയ്യപ്പെടുന്ന തടവുകാരെ സുരക്ഷാസംവിധാനങ്ങളോടെ ഏറ്റെടുക്കുന്നതിന് ജയില്‍ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതുകൊണ്ട് സംസ്ഥാനത്ത് ഇപ്പോള്‍ വല്ലാതെ ആശങ്കപ്പെടേണ്ട കാര്യമില്ല. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുമ്പോള്‍ ഇത് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതു തന്നെയാണ്. അതനുസരിച്ചാണ് പ്രതിരോധ പ്ലാന്‍ തയ്യാറാക്കിയത്.
കോവിഡ് മാനേജ്മെന്റിന് മാത്രമായി മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് മുഖേന ഇതുവരെ 620.71 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. അതില്‍ 227.35 കോടി രൂപ ചെലവിട്ടു. സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 12191 ഐസൊലേഷന്‍ ബെഡ്ഡുകള്‍ സജ്ജമാണ്. അതില്‍ ഇപ്പോള്‍ 1080 പേരാണ് ഉള്ളത്. 1296 സര്‍ക്കാര്‍ ആശുപത്രികളില്‍ 49,702 കിടക്കകള്‍, 1369 ഐസിയു കിടക്കകള്‍, 1045 വെന്റിലേറ്ററുകള്‍ എന്നിവയുണ്ട്. സ്വകാര്യമേഖലയില്‍ 866 ആശുപത്രികളിലായി 81,904 കിടക്കകളും 6059 ഐസിയു കിടക്കകളും 1578 വെന്റിലേറ്ററുകളുമുണ്ട്.
851 കൊറോണ കെയര്‍ സെന്ററുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. അതുകൊണ്ട് ഇപ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു എന്നതുകൊണ്ട് വല്ലാതെ പരിഭ്രമിക്കേണ്ടതില്ല. ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത് ഒരാള്‍ക്കു മാത്രമാണ്. ഇനി പ്രധാനമായും ശ്രദ്ധിക്കേണ്ടത് രോഗം ബാധിച്ചവരില്‍നിന്ന് മറ്റ് ആളുകളിലേക്ക് പടരാതിരിക്കാനാണ്. അത് കണ്ടെത്താനാണ് നാം ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.
ഐസിഎംആര്‍ നിഷ്കര്‍ഷിച്ച വിധത്തില്‍ പരിശോധന വേണ്ട എല്ലാ ആളുകളെയും കേരളത്തില്‍ പരിശോധിക്കുന്നുണ്ട്. പരിശോധന സംബന്ധിച്ച് കൃത്യമായ പദ്ധതി സംസ്ഥാനം തയ്യാറാക്കിയിട്ടുണ്ട്. 100 ടെസ്റ്റ് നടത്തുമ്പോള്‍ 1.7 ആളുകള്‍ക്കാണ് പോസിറ്റീവാകുന്നത്. നമ്മുടെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) 1.7 ശതമാനമാണ്. രാജ്യത്തിന്റേത് 5 ശതമാനമാണ്. കൊറിയയിലേതു പോലെ രണ്ടുശതമാനത്തില്‍ താഴെയാകാനാണ് ലോകരാജ്യങ്ങളെല്ലാം ശ്രമിക്കുന്നത്. കേരളം ആ നിലവാരം കൈവരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ കേസ് ഫെറ്റാലിറ്റി റേറ്റ് (സിഎഫ്ആര്‍) 0.5 ശതമാനമാണ്. സിഎഫ്ആറും ടിപിആറും ഉയര്‍ന്ന നിരക്കിലാകുന്നതിനര്ത്ഥം ആവശ്യത്തിന് പരിശോധനകള്‍ ഇല്ല എന്നാണ്. ഇവിടെ നേരെ മറിച്ചാണ്. നമ്മുടെ മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനം, കാര്യക്ഷമമായ കോണ്ടാക്ട് ട്രെയ്സിങ്, ശാസ്ത്രീയമായ ക്വാറന്റൈന് എന്നിവയൊക്കെയാണ് ഈ നേട്ടത്തിന് ആധാരം.
ഇതുവരെ എല്ലാ ഇനത്തിലുമായി 80,091 ടെസ്റ്റുകള്‍ കേരളത്തില്‍ നടത്തിയിട്ടുണ്ട്. പരിശോധനയുടെ എണ്ണത്തിലും നാം മുന്നേറിയിട്ടുണ്ട്. ഒരു ദശലക്ഷത്തിന് 2335 എന്നതാണ് നമ്മുടെ കണക്ക്. കേരളത്തില്‍ 71 ടെസ്റ്റ് നടത്തുമ്പോഴാണ് ഒരാളെ പോസിറ്റീവായി കണ്ടെത്തുന്നത്. രാജ്യത്തിന്റെ ശരാശരി എടുത്താല്‍ ഈ തോത് 23ന് ഒന്ന് എന്ന നിലയിലാണ്. അതായത് അഖിലേന്ത്യാ ശരാശരിയുടെ മൂന്നിരട്ടിയാണ് നമ്മുടെ ടെസ്റ്റിന്റെ തോത്.
ഇതുവരെയായി 1,33,249 പ്രവാസി മലയാളികളാണ് ഈ ഘട്ടത്തില്‍ തിരിച്ചെത്തിയത്. ഇതില്‍ 73,421 പേര് വന്നത് റെഡ്സോണുകളില്‍ നിന്നാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 1,16,775 പേരും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 16,474 പേരുമാണ് ഇങ്ങനെ എത്തിയത്. കോവിഡ് ആദ്യ കേസ് വന്ന് നൂറുദിവസം പിന്നിട്ടപ്പോള്‍ നാം കോവിഡ് കര്‍വ് ഫ്ളാറ്റണ്‍ ചെയ്തു. അന്ന് കേസുകളുടെ എണ്ണം 16 ആയിരുന്നു. ഇന്ന് അത് 577 ആണ്.
ഇന്നലെ 84 കേസ് ഉണ്ടായതില്‍ സമ്പര്‍ക്കംമൂലം വന്നത് അഞ്ചുപേര്‍ക്കാണ്. ഈ ആഴ്ചത്തെ കണക്കെടുത്താല്‍ ഞായറാഴ്ച 53 കേസില്‍ സമ്പര്‍ക്കം 5. തിങ്കളാഴ്ച 49ല്‍ 6, ചൊവ്വ 67ല്‍ 7, ബുധന്‍ 40ല്‍ 3, ഇന്ന് 62ല്‍ ഒന്ന്. അതായത് ഈയാഴ്ച ഇതുവരെ വന്ന 355ല്‍ 27 ആണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍. മെയ് പത്തു മുതല്‍ 23 വരെയുള്ള കണക്കുനോക്കിയാല്‍ 289 പുതിയ കേസുകളില്‍ 38 ആണ് സമ്പര്‍ക്കം വഴി വന്നത്. മെയ് 10 മുതല്‍ ആകെയുള്ള 644 കേസില്‍ 65 ആണ് സമ്പര്‍ക്കം. 10.09 ശതമാനം. ഇപ്പോഴുള്ള 557 ആക്ടീവ് കേസില്‍ സമ്പര്‍ക്കംമൂലം രോഗബാധയുണ്ടായത് 45 പേര്‍ക്കാണ്.
സമൂഹവ്യാപന സാധ്യത മനസ്സിലാക്കുന്നതിനായി സെന്റിനെല്‍ സര്‍വൈലന്‍സ് നടത്തുന്നതിന്റെ ഭാഗമായി ‘ഓഗ്മെന്റഡ് ടെസ്റ്റ്’ നടത്തി. ഏപ്രില്‍ 26ന് ഒറ്റ ദിവസം കൊണ്ട് 3128 സാമ്പിളുകള്‍ ഇത്തരത്തില്‍ പരിശോധിച്ചു.
ഇത് കൂടാതെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, പൊതുജനങ്ങളുമായി ഇടപഴകേണ്ടി വരുന്ന വിഭാഗങ്ങളായ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ടു പ്രവത്തിക്കുന്നവര്‍, സമൂഹ അടുക്കളകളിലെ ജീവനക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, അങ്കണവാടി ജീവനക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, റേഷന്‍ കടകളിലെ ജീവനക്കാര്‍, പഴ/പച്ചക്കറി കച്ചവടക്കാര്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ട്രക്ക് ഡ്രൈവര്‍മാരുമായി ഇടപഴകേണ്ടി വരുന്ന ചുമട്ടു തൊഴിലാളികള്‍, മറ്റ് കച്ചവടക്കാര്‍, വെയര്‍ഹൗസ് ജീവനക്കാര്‍, ഇടത്താവളങ്ങളിലെ കച്ചവടക്കാര്‍, അതിഥി തൊഴിലാളികള്‍, രോഗലക്ഷണങ്ങളില്ലാത്ത പ്രവാസികള്‍, രോഗം സ്ഥിരീകരിച്ച വ്യക്തികളോടൊപ്പം വിമാനത്തിലോ, കപ്പലിലോ, തീവണ്ടിയിലോ യാത്ര ചെയ്തവരോ സംസ്ഥാനത്തിന് പുറത്തുള്ള റെഡ്സോണ്‍ പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെതിയവരോ, ഇവരില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു പരിശോധിക്കുകയാണ്.
സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയുടെ ഭാഗമായി 4 പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടെത്തിയത്. ഓക്മെന്റഡ് പരിശോധനയില്‍ 4 പേരെ പോസിറ്റീവായി കണ്ടെത്തി. തിരിച്ചെത്തിയ പ്രവാസികളുടെ സെന്റിനല്‍ സര്‍വൈലന്‍സ് (പൂള്‍ഡ്) പരിശോധനയില്‍ 29 പേര്‍ക്ക് ഫലം പോസിറ്റീവായി. ഈ കണക്കുകള്‍ വെച്ചുതന്നെയാണ് സംസ്ഥാനത്ത് സമൂഹവ്യാപനം ഇല്ല എന്ന് പറയാനാവുന്നത്.
കേരളത്തില്‍ 28 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയേറ്റിട്ടുണ്ട്. ഇവരില്‍ ആശുപത്രിയില്‍ രോഗീ പരിചരണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും പൊതുജനാരോഗ്യ പ്രവര്‍ത്തകരും (ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ) ഉണ്ട്. എല്ലാവരും കോവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവരാണ്. കൃത്യമായ നിരീക്ഷണവും പരിശോധനയും നടക്കുന്നതും ലഭ്യമാക്കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളിലെ കൃത്യതയും ആരോഗ്യസംവിധാനത്തിന്റെ പ്രവര്‍ത്തനമികവുമാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരില്‍ പോലും രോഗം കണ്ടെത്താനും സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരെ നിരീക്ഷണത്തിലാക്കാനും സാധിച്ചത്. സമ്പര്‍ക്ക രോഗവ്യാപനം വര്‍ധിച്ചാല്‍ നമുക്ക് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ പോരാതെവരും.
കണ്ണൂര്‍ ജില്ലയില്‍ സംസ്ഥാനത്തിന്റെ ശരാശരിയേക്കാള്‍ കൂടുതലായി രോഗബാധയുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് പത്ത് ശതമാനമാണെങ്കില്‍ കണ്ണൂരില്‍ അത് 20 ശതമാനമാണ്. അവിടെ ഇപ്പോഴുള്ള 93 ആക്ടീവ് കേസുകളില്‍ 19 എണ്ണം സമ്പര്‍ക്കത്തിലൂടെ വന്നതാണ്. അവിടെ കൂടുതല്‍ കര്‍ക്കശ നിലപാടിലേക്ക് പോകേണ്ടിവരും. മാര്‍ക്കറ്റുകള്‍ ചിലത് രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങളാണ് എന്ന് മനസ്സിലാക്കി ഇടപെടണം. അതിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകും. രോഗവ്യാപനം അധികമായി വരുന്ന സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ ആലോചിക്കും.
മറ്റു രോഗങ്ങള്‍
കേരളത്തില്‍ 2019 ജനുവരി ഒന്നുമുതല്‍ മെയ് 15 വരെ 93,717 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതേ കാലയളവില്‍ 73,155 മരണങ്ങളാണ് രേഖപ്പെടുത്തിയത്. അതിനര്‍ത്ഥം കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് മരണസംഖ്യയില്‍ തന്നെ 20,562 കുറഞ്ഞു എന്നാണ്. ഈ ജനുവരി അവസാനമാണ് കോവിഡ് ബാധ കേരളത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സമൂഹവ്യാപനമുണ്ടെങ്കില്‍ ഇതായിരിക്കില്ലല്ലൊ അവസ്ഥ.
ജനുവരി മുതല്‍ ഇതുവരെയുള്ള പനി, ശ്വാസകോശ അണുബാധ, ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ കണക്ക് എന്നിവ ശേഖരിച്ച് മുന്‍ വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡ് തന്നെ ഇത് ശാസ്ത്രീയമായി വിശകലനം ചെയ്തു. ഇതനുസരിച്ച് 2018ലേതില്‍നിന്ന് ജനുവരി-മെയ് കാലയളവിലെ പനിബാധിതരുടെ എണ്ണത്തില്‍ കുറവുവന്നിട്ടുണ്ട്. ന്യുമോണിയ, ശ്വാസതടസ്സം തുടങ്ങിയവയുമായി എത്തിയ രോഗികളുടെ എണ്ണത്തിലും കുറവാണുണ്ടായത്.
മഴക്കാല പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിന് കോവിഡ് വ്യാപന കാലത്ത് കൂടുതല്‍ പ്രാധാന്യം വന്നിട്ടുണ്ട്. പനി പ്രധാന രോഗലക്ഷണങ്ങളായിട്ടുള്ള ഡെങ്കി, എലിപ്പനി, എച്ച് 1 എന്‍ വണ്‍ മൂന്ന് പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണ്.
ഡെങ്കിപനി ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകുകളാണ് പരത്തുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് കൊതുക് വളരുന്നത്. വീട്ടിലും ചുറ്റുപാടുമുള്ള കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി കളയാനായി ഡ്രൈ ഡേ ഇടക്കിടെ ആചരിക്കേണ്ടതാണ്. ശുചീകരണദിനമായി ആചരിക്കുന്ന ഞായറാഴ്ച ഇക്കാര്യത്തില്‍ പൂര്‍ണ ശ്രദ്ധയുണ്ടാകണം. ടെറസ്, പൂച്ചട്ടികള്‍, വീടിന് ചുറ്റും അലക്ഷ്യമായിടാറുള്ള ടയര്‍, കുപ്പികള്‍, ഫ്രിഡ്ജിലെ ട്രേ എന്നിവയിലെ വെള്ളം ഇടക്കിടെ നീക്കം ചെയ്യേണ്ടതാണ്. റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടയിലെ വെള്ളം ഒഴിച്ച് കളഞ്ഞ കമഴ്ത്തി വെക്കണം.
വൈകുന്നരം മുതല്‍ രാവിലെ വരെ വാതിലും ജനാലകളും അടച്ചിടുകയും വീട്ടില്‍ കഴിയുന്നവര്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും പറ്റുമെങ്കില്‍ കൊതുകുവല ഉപയോഗിക്കയും വേണം. ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണവകുപ്പും നടത്തിവരുന്ന ഫോഗിങ് പ്രത്യേകിച്ച് രോഗം കണ്ടെത്തിയവരുടെ വീട്ടില്‍ നടത്തിയിരിക്കേണ്ടതാണ്.
എലിപ്പനി എന്നാണ് വിളിക്കാറുള്ളതെങ്കിലും ലെപ്റ്റോ സ്പൈറോസിസ് എന്ന ആ രോഗം കന്നുകാലികളുടെയും പട്ടികളുടെയും പന്നികളുടെയും മറ്റും മൂത്രത്തിലൂടെയും വ്യാപിക്കും. കന്നുകാലികളെ സംരക്ഷിക്കുന്ന തൊഴുത്തുകളും പന്നി ഫാമുങ്ങളും വൃത്തിയായി സൂക്ഷിക്കണം. അവരെ പരിപാലിക്കുമ്പോള്‍ ഗണ്‍ ബൂട്ടുകളും കൈയുറകളും ധരിക്കണം. കന്നുകാലികളെ മഴക്കാലം കഴിഞ്ഞാല്‍ ഉടനെ വയലില്‍ മേയാന്‍ വിടരുത്. തെരുവ് നായ്ക്കളെ അലഞ്ഞുനടക്കാന്‍ അനുവദിക്കാതിരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായേണ്ടതുണ്ട്.
ക്വാറന്റൈന് കേന്ദ്രങ്ങളിലെ മാലിന്യസംസ്കരണം പ്രത്യേകമായി ശ്രദ്ധിക്കണം.
പനി പ്രധാന ലക്ഷണമായുള്ള രോഗങ്ങളുടെ പട്ടികയില്‍ കോവിഡ് കൂടി ഉള്‍പ്പെടുത്തും. അതിനനുസരിച്ച് ഫീവര്‍ പ്രോട്ടോക്കൊള്‍ പുതുക്കും. പനിയുമായി ആശുപത്രിയിലെത്തുന്നവരെ പ്രത്യേകമായി ഇരുത്തുകയും ആശുപത്രി പ്രവേശന കവാടത്തില്‍ വെച്ചുതന്നെ വേര്‍തിരിക്കുകയും ചെയ്യും.
സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ തൊഴില്‍ ഉറപ്പ് തൊഴിലാളികള്‍ പണിയെടുക്കുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ കണ്ണുവെട്ടിച്ച് കറങ്ങുന്നതായും ചില വാര്‍ത്തകള്‍ വന്നു. ഇതു രണ്ടും തടയാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കും.
റേഷന്‍ വാങ്ങുമ്പോള്‍ ഇ-പോസ് മെഷീനിലെ പഞ്ചിങ് ഒഴിവാക്കിയിട്ടുണ്ട്.
കെ-ഫോണ്‍
ഇന്റര്‍നെറ്റിനുള്ള അവകാശം പൗരډാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇതിന്റെ ഭാഗമായാണ് പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് താങ്ങാവുന്ന നിരക്കിലും ഗുണമേډയുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ കേരള ഫൈബര്‍ ഓപ്ടിക് നെറ്റ്വര്‍ക്ക് (കെ-ഫോണ്‍) പദ്ധതി ആവിഷ്കരിച്ചത്.
ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. 1500 കോടി രൂപ ചെലവു വരുന്ന ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള രണ്ടു പ്രധാന കമ്പനികള്‍ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം രൂപീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎല്‍), റെയില്‍ടെല്‍ എന്നീ പൊതുമേഖലാ കമ്പനികളും എസ്ആര്‍ഐടി, എല്‍എസ് കേബിള്‍സ് എന്നീ പ്രമുഖ സ്വകാര്യ കമ്പനികളും ചേര്‍ന്നതാണ് കണ്‍സോര്‍ഷ്യം.
കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുന്ന കമ്പനികളുടെ മേധാവികളുമായി ഇന്ന് കാലത്ത് വീഡിയോ കോണ്‍ഫറന്‍സ് നടത്തി പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുകയുണ്ടായി. ലോക്ഡൗണ്‍ കാരണം രണ്ടു മാസത്തോളം പ്രവൃത്തി മുടങ്ങിപ്പോയ സാഹചര്യത്തിലാണ് ഇന്ന് യോഗം നടത്തിയത്. ഈ വര്‍ഷം ഡിസംബറില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കാമെന്ന് കണ്‍സോര്‍ഷ്യം ലീഡറായ ബിഇഎല്ലിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം വി ഗൗതം ഉറപ്പുനല്‍കിയിട്ടുണ്ട്. കണ്‍സോര്‍ഷ്യത്തിലെ മറ്റു പങ്കാളികളും ഇതിനോട് യോജിച്ചിട്ടുണ്ട്.
കേരളത്തെ സംബന്ധിച്ച് ഈ പദ്ധതിയുടെ പൂര്‍ത്തീകരണം വലിയ നേട്ടമായിരിക്കും. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നതോടൊപ്പം വിദ്യാലയങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ മുതലായ പൊതുസ്ഥാപനങ്ങള്‍ക്കും ഈ നെറ്റ്വര്‍ക്ക് വഴി കണക്ഷന് ലഭ്യമാക്കും. സംസ്ഥാനം വിഭാവനം ചെയ്യുന്ന വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥക്ക് കെ-ഫോണ്‍ ഉത്തേജനമാകും. കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് ഊര്‍ജം പകരും.
പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കണ്‍സോര്‍ഷ്യത്തിന് എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഐടി വകുപ്പ് പദ്ധതിയുടെ പുരോഗതി തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ട്. കണ്‍സോര്‍ഷ്യത്തിലെ എല്ലാ പങ്കാളികളോടും കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാകാനും ഇവിടെ നിക്ഷേപം നടത്താനും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്റര്‍നെറ്റ് ശൃംഖലയായിരിക്കും കെ-ഫോണ്‍. കോവിഡിന് ശേഷമുള്ള ലോകത്തില്‍ ഇന്റര്‍നെറ്റിന്റെ പ്രാധാന്യവും പ്രസക്തിയും ഏറെ വര്‍ധിക്കുമെന്ന് നമുക്കറിയാം. ലോകത്തിന്റെ ചലനം തന്നെ ഇന്റര്‍നെറ്റ് അടിസ്ഥാനത്തിലായിരിക്കും. വിദ്യാഭ്യാസം, ബാങ്കിങ് പോലുള്ള മേഖലകളില്‍ ഇന്റര്‍നെറ്റിന്റെ ഇപയോഗം വലിയതോതില്‍ വര്‍ധിക്കും. കോവിഡാനന്തരം കേരളത്തെ ലോകത്തിലെ പ്രധാന വ്യവസായ-വിദ്യാഭ്യാസ-ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കെ-ഫോണ്‍ വലിയ പിന്തുണയായിരിക്കും.
കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയും കെഎസ്ഇബിയും യോജിച്ചാണ് കെ-ഫോണ്‍ നടപ്പാക്കുന്നത്. കെഎസ്ഇബിയുടെ ലൈനുകളിലൂടെയാണ് ഓപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.
BEL ചെയര്മാന് പുറമെ റെയില്‍ടെക് റീജിണല്‍ ജനറല്‍ മാനേജര്‍ ചന്ദ്രകിഷോര്‍ പ്രസാദ്, SRIT ചെയര്മാന് ഡോ. മധു നമ്പ്യാര്‍, എല്‍.എസ് കേബിള്‍സ് ഡയറക്ടര്‍ ജോങ് പോസോന്‍, കെ.എസ്.ഇ.ബി ചെയര്മാന് എന്‍.എസ്. പിള്ള എന്നിവരും ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍, KSITIL എം.ഡി. ഡോ. ജയശങ്കര്‍ പ്രസാദ് എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
വായ്പ തിരിച്ചടവ്
കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്ലാത്തവര്‍ എടുത്ത കാര്‍ഷിക വായ്പയുടെ തിരിച്ചടവിന് ആഗസ്ത് 31 വരെ സമയം നല്‍കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് ടൊമാറിനോട് ആവശ്യപ്പെട്ടു. കുറഞ്ഞ പലിശനിരക്കില്‍ കാര്‍ഷിക വായ്പ തിരിച്ചടക്കുന്നതിന് ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് ജൂണ്‍ 30 വരെ സാവകാശം അനുവദിക്കണമെന്ന് മാര്‍ച്ചില്‍ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അത് പരിഗണിച്ച് മെയ് 30 വരെ കാലാവധി നീട്ടി.
എന്നാല്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. സ്വര്‍ണം പണയംവെച്ചും മറ്റും കൃഷിവായ്പ എടുത്ത ധാരാളം പേര് ഇതുകാരണം കൂടിയ പലിശ നല്‍കേണ്ടിവരും. അതുകൊണ്ടാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവരുടെ വായ്പാ തിരിച്ചടവിന് ആഗസ്ത് 31 വരെ സമയം ആവശ്യപ്പെടുന്നത്.
ദുരിതാശ്വാസ നിധി
തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖല എന്നിവിടങ്ങളിലെ ക്ഷീരസഹകരണ സംഘങ്ങള്‍ സമാഹരിച്ച 51,82,042 രൂപ
മലബാര്‍ മേഖല സഹകരണ ക്ഷീരോല്പാദക യൂണിയന് 50,36,006 രൂപ
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് കളമശ്ശേരി മുന്‍സിപ്പല്‍ ഈസ്റ്റ് കമ്മറ്റി സമാഹരിച്ച 11.33 ലക്ഷം രൂപ
കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് 10 ലക്ഷം രൂപ
മില്‍മ തിരുവനന്തപുരം റീജണല്‍ മില്‍ക്ക് യൂണിയന് ചെയര്‍മാന്റെയും ജീവനക്കാരുടെയും വിഹിതവും റീജിയണല്‍ യൂണിയന് ഫണ്ടും ചേര്‍ത്ത് 9 ലക്ഷം രൂപ
എറണാകുളം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് ലിമിറ്റഡ് 9,56,010 രൂപ
മലബാര്‍ റൂറല്‍ ഡവലപ്മെന്റ് ഫൗണ്ടേഷന് 5 ലക്ഷം രൂപ
സൗത്ത് ഇന്ത്യ അസംബ്ളീസ് ഓഫ് ഗോഡ് 5 ലക്ഷം രൂപ
സര്‍ക്കാര്‍ കോളേജ് അധ്യാപകരുടെ സംഘടന എകെജിസിടി ആകെ കൈമാറിയത് 21,20,000 രൂപയാണ്.